തമിഴ്നാട് ന്യൂനപക്ഷ മന്ത്രി എ എം ഷാജഹാൻ മമ്പുറം മഖാം സന്ദർശിച്ചു
മമ്പുറം: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മമ്പുറം മഖാം തമിഴ്നാട് വഖഫ് ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ് മന്ത്രി എ.എം. ഷാജഹാൻ സന്ദർശിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് മന്ത്രി മമ്പുറത്തെത്തിയത്. നാട്ടുകാരും പാർട്ടി പ്രവർത്തകരും ഭാരവാഹികളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
മഖാമിൽ ഖുതുബുസ്സമാൻ സയ്യിദ് അലവി തങ്ങളുടെ മഖ്ബറ സന്ദർശിച്ച് പ്രാർത്ഥന നടത്തി. തുടർന്ന് മഖാമിന് സമീപത്തെ ഖുർആൻ ഹിഫ്‌ള്‍ കോളേജും സന്ദർശിച്ചു. മഹല്ല് ഭാരവാഹികളോടും നാട്ടുകാരോടും കച്ചവടക്കാരോടും മന്ത്രി സംവദിക്കുകയും മമ്പുറത്തെ വിവിധ കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
ന്യൂനപക്ഷ വിഭാഗങ്ങൾക്കായി തമിഴ്നാട് സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളും സാമ്പത്തിക സഹായങ്ങളും സംബന്ധിച്ച കാര്യങ്ങൾ മന്ത്രി വിശദീകരിച്ചു. മമ്പുറം തങ്ങളുടെ ചരിത്രപുസ്തകവും മന്ത്രിക്ക് സമ്മാനിച്ചു.
ദാറുൽ ഹുദാ സെക്രട്ടറി യു. ഷാഫി ഹാജി, ഷാജു കൊട്ടപ്പുറം, ഹംസ ഹാജി മൂന്നിയൂർ, എ.കെ. മൊയ്തീൻകുട്ടി, പി.ടി. അഹമ്മദ്, സി.കെ. മുഹമ്മദ് ഹാജി, കെ.എം. അബ്ദു ഹാജി, എ.പി. ലത്തീഫ്, പി.ടി. മസ്ഹൂദ്, ഹാഷിം തങ്ങൾ, പി.വി. ഖാലിദ്, റഷീദ് കൊണ്ടാണത്ത്, വി.എസ്. മുനീർ, വി.എസ്. നബീൽ, സൈതലവി തയ്യിൽ, സലീം കിഴിശ്ശേരി, സുരേഷ്, കബീർ, സാദിഖ് ദിഖ് തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.
