പുഴുവരിച്ച 3280 ലിറ്റർ മാങ്ങാ അച്ചാർ; കൊണ്ടോട്ടിയിൽ നിർമാണ യൂണിറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു
കൊണ്ടോട്ടി: വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചുവന്ന അച്ചാർ നിർമാണ യൂണിറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി സീൽ ചെയ്തു. സ്ഥാപനത്തിൽനിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത നിലയിൽ സൂക്ഷിച്ചിരുന്ന 3280 ലിറ്റർ മാങ്ങാ അച്ചാർ പിടിച്ചെടുത്തു.
വാഴക്കാട് ഊർക്കടവിൽ വാടകവീടിനുള്ളിൽ പ്രവർത്തിച്ചിരുന്ന ന്യൂ സ്വാദ് അച്ചാർ യൂണിറ്റാണ് കൊണ്ടോട്ടി ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി അടച്ചുപൂട്ടിയത്. ഓണവിപണി ലക്ഷ്യമിട്ട് വൻതോതിൽ അച്ചാർ ഇവിടെ സൂക്ഷിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി.
വിവിധ സ്റ്റോക്കുകളിലായി സൂക്ഷിച്ചിരുന്ന അച്ചാറിൽ പുഴുവരിച്ച നിലയിലും ഭക്ഷ്യയോഗ്യമല്ലാത്ത രീതിയിലും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സ്ഥാപനത്തിലെ ശുചിത്വക്കുറവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനവും ഉദ്യോഗസ്ഥർ കണ്ടെത്തി.
ഭക്ഷ്യസുരക്ഷാ ഓഫീസർ ജി. ബിനുഗോപാൽ, എം. രാഹുൽ, റഷീദ്, അബൂബക്കർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
