സ്വത്തുതർക്കം അനുജൻ ജ്യേഷ്ഠനെ ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ചു
വളാഞ്ചേരി: സ്വത്തുതർക്കത്തെ തുടർന്ന് അനുജൻ ജ്യേഷ്ഠനെ കുത്തിപ്പരിക്കേൽപ്പിച്ചു. വളാഞ്ചേരി മൂവണ്ടിയൂർ സ്വദേശി സാലിഹിനാണ് (46) കുത്തേറ്റത്. സംഭവത്തിൽ സഹോദരൻ ബഷീറിനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് ബഷീർ ജ്യേഷ്ഠനായ സാലിഹിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സാലിഹിനെ ആദ്യം കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സാലിഹ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ അംഗവും നിലവിൽ എസ്ഡിപിഐയുടെ സംസ്ഥാനതല പ്രവർത്തകനുമാണെന്ന് പൊലീസ് അറിയിച്ചു. പിഎഫ്ഐ നിരോധനവുമായി ബന്ധപ്പെട്ട് എൻഐഎ നടത്തിയ സ്വത്ത് കണ്ടുകെട്ടൽ നടപടിയിൽ സാലിഹിന്റെ സ്വത്തും ഉൾപ്പെട്ടിരുന്നതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾക്കിടയിൽ നിലനിന്നിരുന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം.
അക്രമത്തിനിടെ ചെറിയ തോതിൽ പരിക്കേറ്റ ബഷീറിനെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് കുറ്റിപ്പുറം പൊലീസിന് കൈമാറി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
