പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 60 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി
മഞ്ചേരി : പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 60 വർഷം കഠിനതടവും പിഴയും.
11-ഉം 12-ഉം വയസ്സുള്ള സഹോദരിമാരെയാണ് പ്രതി നിരന്തര പീഡനത്തിന് ഇരയാക്കിയത്. മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് വരുണ്‍. കെ.എസ് ആണ് ശിക്ഷ വിധിച്ചത്.
രണ്ട് കേസുകളിലായി 20 വർഷം വീതം കഠിനതടവും 45,000 രൂപ വീതം പിഴയുമാണ് പ്രതി അനുഭവിക്കേണ്ടത്.
2023 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികളുടെ പിതാവ് ഏകദേശം എട്ട് വർഷം മുൻപ് ഇവരെ ഉപേക്ഷിച്ചു പോയിരുന്നു. തുടർന്ന് കുട്ടികളുടെ അമ്മയോടൊപ്പം ബന്ധം സ്ഥാപിച്ച് രണ്ടാനച്ഛനായി ജീവിച്ചു വരികയായിരുന്നു പ്രതി. ഈ കാലയളവിലാണ് ഇയാള്‍ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
ഇതില്‍ ഒരു കേസില്‍ ആകെ 60 വർഷത്തെ കഠിനതടവാണ് കോടതി വിധിച്ചിട്ടുള്ളത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന പോക്സോ (POCSO) വകുപ്പുകള്‍ പ്രകാരമാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്.
കൊണ്ടോട്ടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറായിരുന്ന ഷമീര്‍. പി.എം ആണ് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.സോമസുന്ദരന്‍ ഹാജരായി. കേസില്‍ പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 15 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും, 11 രേഖകളും ഹാജരാക്കിയിട്ടുള്ളതുമാണ്. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്പെക്ടര്‍ സല്‍മ. എന്‍, പ്രോസിക്യൂഷനെ സഹായിച്ചു.
