കാലിക്കറ്റ് സർവകലാശാല തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ വേഗത്തിലാക്കാൻ കളർ ബാലറ്റ് പേപ്പർ സംവിധാനം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല തിരഞ്ഞെടുപ്പിന് ഇത്തവണ കളർ ബാലറ്റ് പേപ്പർ സംവിധാനം ഏർപ്പെടുത്തി. ഓരോ സീറ്റിലേക്കും വ്യത്യസ്ത നിറത്തിലുള്ള ബാലറ്റ് പേപ്പറുകളാണ് യു.യു.സി.മാർക്ക് നൽകുക.
സീരിയൽ നമ്പർ, കൗണ്ടർ ഫോയിൽ തുടങ്ങിയവയിലെ നടപടികൾ സർവകലാശാലാ തിരഞ്ഞെടുപ്പ് നിയമാവലി പ്രകാരമായിരിക്കും. മുൻവർഷം ഒരൊറ്റ നിറത്തിലുള്ള ബാലറ്റാണ് വോട്ടെടുപ്പിന് ഉപയോഗിച്ചത്. ഇതുമൂലം വോട്ടെണ്ണലിൽ തർക്കങ്ങളുണ്ടാകുകയും ഫലപ്രഖ്യാപനം രാത്രിവരെ നീളുകയും ചെയ്തിരുന്നു.
ഇത്തവണ ഒരു സ്ഥാനാർഥിക്ക് ഒരു പോളിങ് ഏജന്റിനെ മാത്രമാണ് അനുവദിക്കുക. വോട്ടിങ് കേന്ദ്രത്തിൽ മൊബൈൽ ഫോൺ അനുവദിക്കില്ല. വോട്ടുചെയ്യാൻ സെനറ്റ് ഹൗസിനകത്ത് പ്രവേശിക്കുമ്പോൾ ഫോൺ പുറത്തുവെക്കേണ്ടിവരും.
ഭരണകാര്യാലയ ഭാഗത്ത് എസ്.എഫ്.ഐ. പ്രവർത്തകർക്കും എതിർവശത്ത് യു.ഡി.എസ്.എഫ്. പ്രവർത്തകർക്കുമാണ് പൊലീസ് ഇടം അനുവദിച്ചിട്ടുള്ളത്.
