മോഷണക്കേസുകളിലെ പ്രധാനപ്രതി പിടിയിൽ; പെരിന്തൽമണ്ണയിൽ ഒളിവിൽ കഴിയുന്നതിനിടെ പോലീസ് വലയിലായി
നിലമ്പൂർ: നിരവധി മോഷണക്കേസുകളിൽ പ്രതിയായ അരിക്കോട് ഉഗ്രപുരം വെള്ളായനിക്കാട് ചെമ്പകശ്ശേരി കോട്ടപ്പുറത്ത് അഷ്റഫ് (55) എന്ന ഭദ്രാവ അഷ്റഫിനെ പോത്തുകല്ല് പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ രാത്രികാല നീക്കത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ജൂലൈ 20-ന് ഇതേ പ്രതിയെ അന്വേഷിച്ച് പെരിന്തൽമണ്ണയിലെത്തിയപ്പോൾ പോലീസിനെ കണ്ട് നിരവധി മോഷണക്കേസുകളിലെ മറ്റൊരു പ്രതിയായ വീരാൻകുഞ്ഞ് ജലീൽ കെട്ടിടത്തിന്റെ മുകൾനിലയിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. വീഴ്ചയിൽ പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു.
തുടർന്ന് നടത്തിയ വ്യാപകമായ അന്വേഷണത്തിലും തിരച്ചിലിലും ജലീലിനെ വീണ്ടും പിടികൂടിയിരുന്നു. തുടർന്ന് പോത്തുകല്ല് പോലീസ് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് കേസിലെ പ്രധാനപ്രതിയായ അഷ്റഫിനെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
