പൊന്നാനി സ്വദേശിയായ ഫുട്ബോൾ പരിശീലകൻ വീണ്ടും പോക്സോ കേസിൽ അറസ്റ്റിൽ
പൊന്നാനി : എരമംഗലം സ്വദേശിയായ ഫുട്ബോൾ പരിശീലകൻ ഒന്നിലധികം വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ വീണ്ടും പോക്സോ കേസിൽ അറസ്റ്റിലായി. മാറഞ്ചേരി പുത്തൻപുരയിൽ നിബ്രാസ് (26) നെയാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
മറ്റൊരു വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ ജൂൺ മാസത്തിൽ ഒന്നിലധികം വിദ്യാർഥിനികൾ സ്കൂൾ അധികൃതരോട് പരാതി നൽകിയതിനെ തുടർന്ന് നിബ്രാസിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. ആ കേസിൽ റിമാൻഡിലായിരുന്ന പ്രതിയെ മഞ്ചേരി കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയാണ് പുതിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.
പീഡനവിവരം വിദ്യാർഥിനി ആദ്യം സ്കൂൾ അധികൃതരെയാണ് അറിയിച്ചത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും പെരുമ്പടപ്പ് പൊലീസ് കേസെടുക്കുകയും ചെയ്തു. വിദ്യാർഥിനിയെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയ ശേഷം പിന്നീട് ബന്ധുവിനൊപ്പം വിട്ടയച്ചതായും പൊലീസ് അറിയിച്ചു.
അതേസമയം, പ്രതിക്കെതിരെ മൊഴി നൽകുന്നതിൽ നിന്ന് വിദ്യാർഥിനിയെ പിന്തിരിപ്പിക്കാൻ ചില ബന്ധുക്കൾ ശ്രമിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പെരുമ്പടപ്പ് പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.
