ഫ്യൂസ് ഊരിമാറ്റി; വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറി, മഞ്ചേരിയില്‍ വീട് കുത്തിത്തുറന്ന് 10 പവൻ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
മഞ്ചേരി: മഞ്ചേരി നറുകരയില്‍ വീട് കുത്തിത്തുറന്ന് 10 പവൻ സ്വർണാഭരണങ്ങള്‍ കവർന്നു. മഞ്ചേരി ദേവി ട്രേഡേഴ്സ് ഉടമ പട്ടലൂർ മന ദിവാകരന്റെ വീട്ടിലാണ് മോഷണം നടന്നത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏകദേശം 10 പവൻ സ്വർണാഭരണങ്ങളാണ് നഷ്ടമായത്. വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കയറിയത്. ചൊവ്വാഴ്ച വൈകിട്ട് ദിവാകരനും ഭാര്യ ശ്രീജയും പട്ടാമ്പിയിലെ ബന്ധുവീട്ടിലേക്ക് പോയിരുന്നു.
ബുധനാഴ്ച രാവിലെ ഒമ്പതോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുൻവാതിലിന്റെ പൂട്ട് തകർന്ന നിലയില്‍ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ മോഷണം പോയതായി വ്യക്തമായത്. മോഷണത്തിന് മുമ്പ് വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ഫ്യൂസ് ഊരിമാറ്റിയ നിലയിലായിരുന്നു. സി.സി.ടി.വി. പ്രവർത്തനരഹിതമാക്കാൻ ഡി.വി.ആർ എടുത്തുമാറ്റിയ ശേഷമാണ് പ്രതികള്‍ മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
സമീപത്തെ വീട്ടിലെ കുട്ടികള്‍ ദിവാകരന്റെ വീട്ടിലെ വൈഫൈ കണക്ഷൻ ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം നടന്ന ഫിഫ ലോകകപ്പിലെ അർജന്റീന-ഈജിപ്ത് മത്സരം കണ്ടിരുന്നത്. മത്സരത്തിന്റെ അവസാനഘട്ടത്തില്‍ വൈഫൈ ബന്ധം പെട്ടെന്ന് നിലച്ചതായി കുട്ടികള്‍ അറിയിച്ചതായും, ഈ വിവരവും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ടെന്നും വീട്ടുടമ പൊലീസിനോട് മൊഴി നല്‍കി.
മഞ്ചേരി ഇൻസ്പെക്ടർ മനോജ് കെ. ഗോപി, എസ്.ഐ, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
